Progressive E-Writers Forum

പ്രിയമുള്ളവരേ,

ഇത് പ്രോഗ്രസീവ് ഇ-റൈറ്റേഴ്സ് ഫോറത്തിന്റെ ഔദ്യോഗിക ബ്ലോഗ് ആണ്. പുരോഗമന ചിന്താഗതികാരായ ഇന്റെർനെറ്റ് ആക്ടിവിസ്റ്റുകളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ് പ്രോഗ്രസ്സീവ് ഇ-റൈറ്റേർസ് ഫോറം. ജാതി-മത-വർണ്ണ-വർഗ്ഗ-ലിംഗ ചിന്തകൾക്കതീതമായി മാനവികതയെ ഒരു ജീവിതാദർശമായി ഉയർത്തിപ്പിടിക്കുന്ന ഏതൊരാൾക്കും ഈ ഫോറത്തിൽ അംഗമാകാം. മുതലാളിത്ത തിന്മകളിൽ നിന്നും സാമ്രാജ്യത്ത മേൽക്കോയ്മകളിൽ നിന്നും ചുഷണങ്ങളിൽ നിന്നും മുക്തമായ ഒരു ലോകസമൂഹത്തിന്റെ സൃഷ്ടിയ്ക്കായുള്ള പരിശ്രമങ്ങളും പോരാട്ടങ്ങളും ഇ-എഴുത്തുകാരുടെയും കടമയായി കരുതുന്നവർക്ക് ഈ കൂട്ടായ്മയിൽ പങ്കു ചേരാം. മാനവികത ഉയർത്തിപ്പിടിക്കുന്ന പുരോഗമന ഇ-എഴുത്തുകാരുടെ ഈ കൂട്ടായ്മ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പൌരാവകാശങ്ങൾക്കും വേണ്ടി സദാ നിലകൊള്ളുന്നവരായിരിക്കും. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കുവാനുള്ള ഉദ്യമങ്ങളിലും പുരോഗമന ഇ-എഴുത്തുകാർ ജാഗരൂകരായിരിക്കും . മതേതരത്വം , മതരാഹിത്യം തുടങ്ങിയ നവീന ആശയങ്ങളോടാണ് പുരോഗമന ഇ-എഴുത്തുകാരുടെ കൂറും വിശ്വാസവും. യുദ്ധങ്ങളും കലാപങ്ങളുമില്ലാത്ത മനുഷ്യൻ മനുഷ്യനെ സംഗീതം പോലെ സ്നേഹിക്കുന്ന ഒരു ലോക സമൂഹം പുലരണമെന്ന് ഈ ചിന്താപക്ഷം ആഗ്രഹിക്കുന്നു. ചുരുക്കത്തിൽ വിശ്വമാനവികത എന്ന മഹത്തായ ആശയത്തിലൂന്നിയ ചിന്തയും എഴുത്തും പ്രവൃത്തിയും ജീവിതത്തിന്റെ ഭാഗമായി കാണുന്ന സുമനുസുക്കളുടെയും മനുഷ്യസ്നേഹികളുടെയും കൂട്ടായ്മയാണിത്.
പുരോഗമന ചിന്താഗതിക്കാർക്ക് ആശയങ്ങൾ പങ്കു വയ്ക്കാനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും സ്വന്തം രചനകൾ പ്രസിദ്ധീകരിക്കാനും ഈ ബ്ലോഗ് ഉപയോഗിക്കാം. നിങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന മൌലിക രചനകൾ താഴെ നൽകുന്ന ഇ-മെയിലിലേയ്ക്ക് അയക്കുക. യൂണിക്കോട് ലിപിയിൽ (കഴിവതും അഞ്ജലി ഓൾഡ് ലിപി) ആയിരിക്കണം സൃഷ്ടികൾ എഴുതി അയക്കേണ്ടത്. സ്വന്തം രചനകൾ സംബന്ധിച്ച പൂർണ്ണ ഉത്തരവാദിത്വം അതതിന്റെ രചയിതാക്കൾക്കു മാത്രമായിരിക്കും. സൃഷ്ടികൽ അയക്കുന്നതിനും മറ്റ് വിവരങ്ങൾക്കും താഴെ കാണുന്ന ഇ-മെയിൽ വിലാസം ഉപയോഗിക്കുക. പ്യൂഫുമായി (PEWF- Progressive E- Writers Forum) പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ഇ-മെയിൽ ഐഡികൾ മെയിൽ ചെയ്യണം.
pewfmail@gmail.com

Sunday 9 December 2012

ഹിന്ദുത്വ മൂശയില്‍ പഴശ്ശിയെ പുനര്‍നിര്‍മിക്കുമ്പോള്‍

ഹിന്ദുത്വ മൂശയില്‍ പഴശ്ശിയെ പുനര്‍നിര്‍മിക്കുമ്പോള്‍

എ എം ഷിനാസ്

ദേശാഭിമാനി ലേഖനം,  8  -12 -2012 


എല്ലാ മനുഷ്യര്‍ക്കും മാനവക്കൂട്ടായ്മകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പ്രസ്ഥാനങ്ങള്‍ക്കും ഭൂതകാലം ആവശ്യമാണ്. ഇതുപക്ഷേ, മിക്കപ്പോഴും ചരിത്രഗവേഷണംകൊണ്ട് അനാച്ഛാദിതമാകുന്ന ഭൂതകാലമായിരിക്കില്ല. വളച്ചൊടിക്കലും വിട്ടുകളയലും അകാലികമാക്കലും സന്ദര്‍ഭേതരമാക്കലും മാത്രമല്ല, പച്ചക്കള്ളങ്ങളും ഇതിനായി അനുവര്‍ത്തിച്ചെന്നുവരും. അസഹിഷ്ണുതയുടെ പ്രത്യയശാസ്ത്രം പ്രേഷണംചെയ്യുന്നവരാണ് ഈ രീതി പൊതുവെ പിന്‍തുടരുന്നത്. ചരിത്രത്തിന്റെ മേലങ്കിയണിയിച്ച് ആനയിക്കപ്പെടുന്ന ഇത്തരം രാഷ്ട്രീയ സാമൂഹ്യ മിത്തുകളുടെ അപനിര്‍മാണം ചരിത്രകാരന്മാരുടെ പ്രഥമ കര്‍ത്തവ്യങ്ങളില്‍ ഒന്നത്രേ.;  എറിക് ഹോബ്സ്ബാം (ചരിത്രത്തെപ്പറ്റി എന്ന ഗ്രന്ഥത്തില്‍)

ദ്വേഷത്തിന്റെ പ്രത്യയശാസ്ത്രം പ്രസരിപ്പിക്കുന്നവര്‍ക്ക് മൊഞ്ചുള്ള, നാലാളെ കേള്‍പ്പിക്കാന്‍ പോന്ന ഒരു ഭൂതകാലം ഒരിക്കലും ഉണ്ടായിരിക്കില്ല. ഏതാണ്ടെല്ലാ ദ്വേഷനിര്‍ഭര പ്രത്യയശാസ്ത്രങ്ങളും (വര്‍ഗീയ ഫാസിസമാകട്ടെ, മതമൗലികവാദമാകട്ടെ, തീവ്രദേശീയതയാകട്ടെ) ആധുനിക കാലഘട്ടത്തില്‍ പിറന്ന്, ഞങ്ങള്‍/നിങ്ങള്‍ എന്ന ദ്വന്ദ്വസൃഷ്ടിയിലൂടെ പോഷകം സ്വീകരിച്ച് വളര്‍ന്നവയത്രേ. ഇക്കൂട്ടര്‍ മൂന്നു മാര്‍ഗങ്ങളാണ് താന്താങ്ങള്‍ക്ക് ആത്മവിജൃംഭണത്തിന് ഉതകുന്ന ഭൂതകാലസൃഷ്ടിക്കായി സാമാന്യേന സ്വീകരിക്കുന്നത്.

ഒന്നാമത്തെ മാര്‍ഗം, വര്‍ത്തമാനത്തിന്റെ ഇച്ഛകള്‍ക്കും ആവശ്യങ്ങള്‍ക്കും അനുസൃതമായി പച്ചക്കള്ളങ്ങളുടെ അടിപ്പടവില്‍ തീര്‍ക്കുന്ന ഭൂതകാലനിര്‍മാണമാണ്. രണ്ടാമത്തെ മാര്‍ഗം, വളരെ ശ്രദ്ധയോടെ തെരഞ്ഞെടുത്തു നടത്തുന്ന സാംസ്കാരിക ബൗദ്ധിക പാരമ്പര്യങ്ങളുടെ അപഹരണമാണ്. മൂന്നാമത്തെ മാര്‍ഗം, ചരിത്രത്തിലെ സവിശേഷ രാഷ്ട്രീയബൗദ്ധിക വ്യക്തിത്വങ്ങളെ തെരഞ്ഞെടുത്ത് കൈവശപ്പെടുത്തുക എന്നതും. ഈ മൂന്നു മാര്‍ഗങ്ങളും വിവിധങ്ങളായ ചതുരുപായങ്ങളിലൂടെ നടപ്പാക്കുന്നതില്‍ സംഘപരിവാര്‍ കാണിച്ചുപോരുന്ന മിടുക്ക് അന്യാദൃശമാണ്.

സിന്ധുനദീതടസംസ്കാരം വൈദികസംസ്കാരത്തില്‍നിന്ന് പല നിലയ്ക്കും വ്യതിരിക്തമാണെന്ന യാഥാര്‍ഥ്യം അംഗീകരിക്കാന്‍ ഹിന്ദുത്വവാദികള്‍ ഒരു കാലത്തും തയ്യാറായിരുന്നില്ല. നഗരങ്ങളുടെ സമൃദ്ധികൊണ്ടും കുതിരയുടെ അസാന്നിധ്യംകൊണ്ടും ശ്രദ്ധേയമായ ഹാരപ്പന്‍ സംസ്കൃതിയെയും ഗ്രാമകേന്ദ്രിതവും അശ്വസമൃദ്ധവും ഗോപാലനവും ഇത്തിരി കൃഷിയും മുഖമുദ്രയായിരുന്ന വൈദികസംസ്കൃതിയെയും ഏച്ചുകൂട്ടാനുള്ള പരിഹാസ്യശ്രമം ഹിന്ദുത്വവാദികള്‍ പലപാട് നടത്തിയിട്ടുണ്ട്. ഒരു വ്യാഴവട്ടം മുമ്പ് എന്‍ എസ് രാജാറാം, നട്വര്‍ ഝാ എന്നീ സ്വയംപ്രഖ്യാപിത ചരിത്രഗവേഷകര്‍ ഒരു ഹാരപ്പന്‍ മുദ്രയിലെ കാളയെ കംപ്യൂട്ടര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് കുതിരയാക്കി മാറ്റി. അവര്‍ സിന്ധുലിപി വായിച്ചെന്ന് അവകാശപ്പെടുകയും അതിലുടനീളം കുതിരകളെയും കുതിരകളെ പൂട്ടിയ രഥങ്ങളെയും കുതിരലാടത്തെയും എന്തിനേറെ പറയുന്നു, കുതിരവാലും കുതിരക്കുളവുംവരെ കണ്ടെത്തി വായിച്ചു. മൈക്കല്‍ വിറ്റ്സല്‍, സ്റ്റീവ് ഫാര്‍മര്‍ എന്നീ ഇന്ത്യാചരിത്രവിദഗ്ധര്‍ ഇതു കൈയോടെ പിടികൂടുകയും 'ഹാരപ്പയിലെ കുതിരക്കളി' എന്ന പ്രബന്ധത്തിലൂടെ ഹിന്ദുത്വവാദികളുടെ തട്ടിപ്പ് തുറന്നുകാട്ടുകയുംചെയ്തു.

ഹിന്ദുത്വരാഷ്ട്രീയം തങ്ങളുടെ പ്രത്യയശാസ്ത്രമൂശയില്‍ പുനര്‍നിര്‍മിച്ച് തങ്ങളുടേതാക്കി മാറ്റിയ ചരിത്രനായകനാണ് ശിവജി. മുസ്ലിം നിഷ്ഠുരവാഴ്ചയില്‍ നൂറ്റാണ്ടുകളായി നിശ്ചേതനമായിരുന്ന ഹിന്ദുക്കളെയും ഹിന്ദുമതത്തെയും വിമോചിപ്പിച്ച സ്വാതന്ത്ര്യപ്പോരാളിയായാണ് ശിവജി പുനരവതരിപ്പിക്കപ്പെട്ടത്. ശിവജിയുടെ സൈന്യത്തില്‍ പത്താന്‍കാരടക്കം നിരവധി മുസ്ലിങ്ങളുണ്ടായിരുന്നു എന്നതോ, അദ്ദേഹം ഡെക്കാനിലെ മുസ്ലിം ഭരണാധികാരികളുമായി തരാതരംപോലെ സഖ്യത്തിലേര്‍പ്പെട്ടിരുന്നു എന്നതോ, തന്റെ അര്‍ധസഹോദരനെതിരെയുള്ള പടപ്പുറപ്പാടിന് ഗോല്‍ക്കോണ്ടയിലെ മുസ്ലിംരാജാവിന്റെ സഹായമാണ് തേടിയിരുന്നത് എന്നതോ, മുഗളന്മാരുടെ സൈന്യാധിപനായി രാജാ ജയ്സിങ് ആയിരുന്നു ശിവജിക്കെതിരെ പടനയിച്ചിരുന്നത് എന്നതോ ഉള്‍പ്പെടെയുള്ള വസ്തുതകള്‍ അഗണ്യകോടിയില്‍ തള്ളിയാണ് ശിവജിയുടെ ഹിന്ദുത്വ പുനര്‍നിര്‍മിതി നടന്നത്. ഔറംഗസേബും ശിവജിയുമായുള്ള സംഘര്‍ഷം ഹിന്ദു മുസ്ലിം സംഘര്‍ഷമായി വീക്ഷിക്കുന്നതിനുപകരം അധികാരത്തിനും വിഭവങ്ങള്‍ക്കും ഭൂപ്രദേശത്തിനും വേണ്ടിയുള്ള പോരാട്ടമായി കാണാനുള്ള അസങ്കുചിത ചരിത്രബോധം ഇക്കൂട്ടര്‍ക്കുണ്ടായില്ല. ഡെക്കാനിലെ മുസ്ലിം രാജവാഴ്ച (അവരില്‍ കൂടുതലും ഷിയാ മുസ്ലിങ്ങളായിരുന്നു) ഹിന്ദുക്കളോട് പൊതുവെ ഉദാരസമീപനമാണ് പുലര്‍ത്തിയിരുന്നത് എന്ന ചരിത്രയാഥാര്‍ഥ്യവും അവര്‍ കാണാതെപോയി.

ഹിന്ദുത്വ ദേശീയതയുടെ വീരപുരുഷ പട്ടികയില്‍ അശോകനും അക്ബറും ഷാഹു മഹാരാജും ജയ്സിങ്ങും വാജിത് അലി ഷായും മറ്റും ഇല്ല. ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ ബഹദൂര്‍ഷായും സീനത്ത് മഹനും ബക്ത്ഖാനും മൗലവി അഹമ്മദുല്ലയും ഈ പട്ടികയില്‍ ശ്രദ്ധേയമായ അസാന്നിധ്യങ്ങളത്രെ. എന്തിനേറെ പറയുന്നു, ഇന്ത്യയിലെ ആധുനികീകരണത്തിന്റെ ആദ്യകാല ധ്വജവാഹകരായ രാജാറാം മോഹന്‍ റായിയെയും കേശബ് ചന്ദ്ര സെന്നിനെയും നാം ആ പട്ടികയില്‍ ഒരിക്കലും കാണില്ല. ചരിത്രമണ്ഡലത്തില്‍ ഹിന്ദുത്വശക്തികള്‍ നടത്തുന്ന വര്‍ഗീയകോളനീകരണം ഉത്തരേന്ത്യയില്‍ മാത്രമല്ല ഇങ്ങ് കേരളത്തിലും വര്‍ധിതവീര്യത്തോടെ നടക്കുന്നുണ്ട് എന്ന് ചൂണ്ടിക്കാണിക്കാനാണ് ഇത്രയും ആമുഖമായി പറഞ്ഞത്. കേരളവര്‍മ പഴശ്ശിരാജയെ ഇന്നാട്ടിലെ ഹിന്ദുത്വ പ്രഘോഷകര്‍ തങ്ങളുടെ വര്‍ഗീയചരിത്രമൂശയില്‍ വാര്‍ത്തെടുക്കാന്‍ തുടങ്ങിയിട്ട് കാല്‍ നൂറ്റാണ്ടിലേറെയായി. ഹിന്ദുത്വത്തിന്റെ കേരളീയബിംബം എന്ന നിലയ്ക്കാണ് പരിവാര്‍ സംഘടനകള്‍ ഈയിടെയായി പഴശ്ശിരാജയെ അവതരിപ്പിക്കുന്നത്. നവംബര്‍ 29 ന് കോഴിക്കോട്ട് പരിവാര്‍ സംഘടനയായ കേരള വനവാസി വികാസകേന്ദ്രം പഴശ്ശിയുടെ വീരാഹുതിസ്മരണ സംഘടിപ്പിച്ചു. അതില്‍ സംസാരിച്ച ചില സംഘ്പ്രഭൃതികള്‍ പഴശ്ശിയെ ധര്‍മരക്ഷകനായും ധര്‍മസംസ്ഥാപകനായും മറ്റുമായാണ് വിശേഷിപ്പിച്ചത്. മന്ത്രങ്ങളും ഭജനയും കൊണ്ട് ഭക്തിസാന്ദ്രമാക്കിയ പഴശ്ശി അനുസ്മരണവേദി ഹിന്ദുത്വരാഷ്ട്രീയത്തിന് അനുപൂരകമായ ഒരു പുതിയ പഴശ്ശിയെ നിര്‍മിച്ചെടുക്കുന്നതിന്റെ നിദര്‍ശനംകൂടിയായി.

മൈസൂര്‍ പടയോട്ടകാലത്ത് ജ്യേഷ്ഠന്‍ വീരവര്‍മ ഉള്‍പ്പെടെയുള്ള മലബാറിലെ സ്വരൂപവാഴ്ചക്കാരെല്ലാം വേണാട്ടുകരയിലേക്ക് പലായനം ചെയ്തപ്പോള്‍ പഴശ്ശിമാത്രമാണ് നാട്ടില്‍നിന്നത.് അത് ഹിന്ദുത്വക്കാര്‍ പറയുന്നതുപോലെ ധര്‍മരക്ഷാര്‍ഥമായിരുന്നില്ല, പ്രത്യുത പ്രജാരക്ഷാര്‍ഥമായിരുന്നു. മൈസൂര്‍ രാജാക്കന്മാര്‍ക്കെതിരെ പൊരുതാന്‍ പഴശ്ശി ബ്രിട്ടീഷുകാരെ സഹായിച്ചുവെങ്കിലും 1792ല്‍ മലബാര്‍, ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ അധീശത്വത്തില്‍ വന്നതോടെ ബ്രിട്ടീഷുകാര്‍ പഴശ്ശിയോട് നെറികേട് കാണിക്കുകയാണ് ചെയ്തത്. വേണാട്ടുകരയില്‍നിന്ന് തിരിച്ചുവന്ന മലബാറിലെ രാജാക്കന്മാരെ സ്വരൂപങ്ങളുടെ പരമാധികാരികളായല്ല, കമ്പനിക്കുവേണ്ടി നികുതി പിരിക്കുന്നവരായാണ് ബ്രിട്ടീഷുകാര്‍ ചുമതലപ്പെടുത്തിയത്. പഴശ്ശിക്ക് പരമ്പരാഗതമായി കിട്ടിയ ഈ അധികാരം (കമ്പനിക്കുവേണ്ടി നികുതി പിരിക്കാനുള്ള) അദ്ദേഹത്തിന്റെ അറിവു കൂടാതെ നീക്കംചെയ്തതായിരുന്നു ഒരു നെറികേട്. പഴശ്ശിക്കോവിലകം കുത്തിത്തുറന്ന് മുതല്‍ കവര്‍ന്നതായിരുന്നു മറ്റൊരു നെറികെട്ട പ്രവൃത്തി. ആ സന്ദര്‍ഭത്തില്‍ ബോംബെയിലും മദ്രാസിലുമുള്ള ബ്രിട്ടീഷ് അധികാരികള്‍ക്ക് തലശേരിയിലെ ബ്രിട്ടീഷുകാര്‍ തന്നോടു കാണിച്ച നെറികേടുകളെക്കുറിച്ച് പഴശ്ശി നിരന്തരം കത്തുകളെഴുതുന്നുണ്ട്. അതേസമയംതന്നെ കണ്ണവത്തെയും തൊടീക്കളത്തെയും മറ്റും പിരിവുകാരോട് ഒരു മണി നെല്ലോ ഒരു മണി കുരുമുളകോ ബ്രിട്ടീഷുകാര്‍ക്കുവേണ്ടി പിരിക്കരുതെന്ന് പഴശ്ശി ആജ്ഞാപിക്കുന്നുമുണ്ട്. ബ്രിട്ടീഷുകാരില്‍നിന്ന് നീതി കിട്ടില്ല എന്ന് പൂര്‍ണമായി ബോധ്യമായപ്പോഴാണ് പഴശ്ശി തുറന്ന കലാപത്തിന് തുനിഞ്ഞത്. ഇവിടെ ഊന്നിപ്പറയേണ്ട കാര്യം, ബ്രിട്ടീഷ് വാഴ്ചയില്‍ അസംതൃപ്തരായ അസംഖ്യം ജനവിഭാഗങ്ങള്‍ (ജന്മികളും കുടിയാന്മാരും നായന്മാരും മാപ്പിളമാരും കുറുമ്പരും കുറിച്യരും മറ്റും) കലാപത്തില്‍ പങ്കുകൊണ്ടു എന്നതാണ്. മഞ്ചേരിയിലെ ഉണ്ണിമൂസയും ചെമ്പന്‍ പോക്കറുമൊക്കെ പഴശ്ശിയോടൊപ്പം കലാപരഥ്യയില്‍ ഇറങ്ങിത്തിരിച്ചവരാണ്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, ബ്രിട്ടീഷ് വിരുദ്ധ വികാരം ആവാഹിച്ച പല തട്ടിലും പല മട്ടിലുമുള്ള ജനവിഭാഗങ്ങളുടെ സമരസംഗമബിന്ദുവായി മാറുകയായിരുന്നു പഴശ്ശി. പഴശ്ശി വധിക്കപ്പെടുന്നതിനു മുമ്പുതന്നെ കണ്ണവത്ത് നമ്പ്യാരെയും എടച്ചന കുങ്കന്‍നായരെയും മറ്റും ബ്രിട്ടീഷുകാര്‍ വധിക്കുന്നുണ്ട്. പഴശ്ശിയെമാത്രം ചരിത്രത്തില്‍നിന്ന് അടര്‍ത്തിയെടുത്ത് വീരാഹുതിസ്മരണ സംഘടിപ്പിക്കുമ്പോള്‍ അക്കാലത്ത് ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെ സമരമുഖത്ത് പൊരുതിമരിച്ച മറ്റനേകം നേതാക്കളെയും സാധാരണക്കാരെയും ചരിത്രഭൂപടത്തില്‍നിന്ന് മായ്ച്ചു കളയുകയാണ് ചെയ്യുന്നത്. എടച്ചന കുങ്കന്‍നായരുടെ പിന്‍തലമുറ ഇപ്പോഴും മാനന്തവാടിയിലുണ്ട് എന്ന് ഇവര്‍ക്കറിയുമോ എന്തോ?

ബ്രിട്ടീഷുകാരോടൊപ്പം ടിപ്പുവിനെതിരെ പൊരുതിയ അതേ പഴശ്ശി ബ്രിട്ടീഷുകാര്‍ക്കെതിരായ പോരാട്ടത്തില്‍ ടിപ്പുവിന്റെ സഹായം സ്വീകരിച്ചതായുള്ള ചരിത്രസത്യങ്ങളും നമുക്കുമുന്‍പിലുണ്ട്. (കുരുമുളക് കൊടുത്ത് ടിപ്പുവില്‍നിന്ന് വെടിമരുന്നു വാങ്ങിയിരുന്നു പഴശ്ശി) പഴശ്ശിയുടെ ബ്രിട്ടീഷ്വിരുദ്ധ സമരത്തെ ഭൂതകാലത്തില്‍നിന്ന് പ്രത്യേകമായി ഉയര്‍ത്തിക്കാട്ടി മഹത്വവല്‍ക്കരിക്കുന്നവര്‍ അതേ നൂറ്റാണ്ടില്‍ ബ്രിട്ടീഷ് ഭരണത്തിനെതിരെ വനവാസികള്‍തന്നെയായ കുറിച്യര്‍ നടത്തിയ കലാപത്തെയോ മാപ്പിളമാര്‍ നടത്തിയ മുപ്പതില്‍പരം ചെറുകലാപങ്ങളെയോ പറ്റി അര്‍ഥഗര്‍ഭമായ മൗനമാണ് ദീക്ഷിക്കാറുള്ളത്. വീരപുരുഷന്മാരെയും ധീരദേശസ്നേഹികളെയും സന്ദര്‍ഭേതരമായി അടര്‍ത്തിയെടുത്ത് നിര്‍മിക്കുന്ന ചരിത്രരചനാപദ്ധതി ഹിന്ദുത്വപ്രത്യയശാസ്ത്രത്തിന്റെ ആണിക്കല്ലുകളില്‍ ഒന്നാണ്. പഴശ്ശി ഹിന്ദുവായതുകൊണ്ടാണ് വീരനാകുന്നത് എന്ന മട്ടിലുള്ള ചരിത്രാഖ്യാനങ്ങള്‍ ചരിത്രത്തെ കൊഞ്ഞനംകുത്തലാണ്. പറഞ്ഞുവരുന്നത് ഇതാണ്.

പഴശ്ശിയാകട്ടെ, ശിവജിയാകട്ടെ, വേലുത്തമ്പിയാകട്ടെ, കട്ടബൊമ്മനാകട്ടെ, കുഞ്ഞാലിമരയ്ക്കാര്‍ ആകട്ടെ, ഷെയ്ക് സൈനുദീന്‍ ആകട്ടെ, ഇവരെല്ലാം നമ്മുടെ പൊതുചരിത്രപൈതൃകത്തിന്റെ ഭാഗമാണ്. ഇവരാരും ഒരു പ്രത്യേക മതവിഭാഗത്തിന്റെയോ ജാതിയുടെയോ പ്രദേശത്തിന്റെയോ ബിംബങ്ങളോ കുത്തകകളോ അല്ല. നിര്‍ഭാഗ്യവശാല്‍, ഭൂരിപക്ഷന്യൂനപക്ഷ വര്‍ഗീയ സംഘടനകള്‍ വര്‍ത്തമാനത്തിന്റെ കുത്സിത ലക്ഷ്യങ്ങള്‍ക്കുവേണ്ടി ചരിത്രവ്യക്തിത്വങ്ങളെ പകുത്തെടുക്കുന്ന പ്രവണത ഈയിടെയായി ശക്തിയാര്‍ജിച്ചിട്ടുണ്ട്. ചരിത്രരംഗത്ത് നടക്കുന്ന ഈ വര്‍ഗീയകോളനീകരണത്തിനെതിരെ മതേതരജനാധിപത്യശക്തികള്‍ ആശയതലത്തില്‍ അതിശക്തമായി ഇടപെടേണ്ടതുണ്ട്.

ഭരണകൂട ഭീകരതയുടെ പുത്തൻ വഴിത്താരകൾ

ഭരണകൂട ഭീകരതയുടെ പുത്തൻ വഴിത്താരകൾ

ഭരണകൂടത്തിന്റെ മർദ്ദനോപകരണങ്ങൾ ഉപയോഗിച്ച് ജനങ്ങളെ കായികമായി അടിച്ചമർത്തി ഭരിക്കുന്നതു മാത്രമല്ല ഭരണകൂടഭീകരത. ഒരു ഭരണകൂടത്തിന്റെ ജനവിരുദ്ധനയങ്ങൾ കൊണ്ടോ ബോധപൂർവ്വമുള്ള  നിഷ്ക്രിയത്വം കൊണ്ടോ അവഗണന കൊണ്ടോ മറ്റേതുതരത്തിലും  ജനങ്ങളുടെ ജീവിതം ദുസഹമാക്കുന്ന ഏതു പ്രവർത്തനവും ഒരു തരത്തിൽ  ഭരണകൂട ഭീകരതയാണ്. രാഷ്ട്രസംരക്ഷണം, ക്രമസമാധാന പാലനം,  മറ്റ് ദൈനംദിനകാര്യനിർവ്വവണം, രാജ്യത്തിന്റെയും ജനങ്ങളുടെയും  പൊതുവായ മേൽനോട്ടം എന്നിങ്ങനെ ചുരുക്കി കാണാവുന്ന ഏതാനും ഉത്തരവാദിത്തങ്ങളിൽ ഒതുങ്ങുന്നതല്ല ഒരു ആധുനിക രാഷ്ട്രത്തിലെ ഭരണകൂടത്തിന്റെ ചുമതലകൾ. ഒരു ഭരണകൂടസംവിധാനത്തിന് സർവ്വതല സ്പർശിയായ ഒട്ടേറെ ചുമതലകൾ ഉണ്ട്. അവയിൽ ഏറ്റവും പ്രധാനപ്പെട്ടത് ജനങ്ങൾക്ക് സുഗമമായ ഒരു ജീവിതാവസ്ഥ സൃഷ്ടിച്ചു കൊടുക്കുക എന്നതാണ്. ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങളുടെ കാര്യത്തിൽ ഒരു ഭരണകൂടം സദാ ജാഗരൂകമായിരിക്കണം. തങ്ങളുടെ ജീവിതം കൂടുതൽ സുഖകരമാക്കിത്തരാൻ കഴിയുന്ന ഒരു ഭരണം പ്രതീക്ഷിച്ചുകൊണ്ടാണ് ഒരു ജനാധിപത്യ രാജ്യത്ത് ജനങ്ങൾ ഒരു ഭരണകൂടത്തെ തെരഞ്ഞെടുക്കുന്നത്. എന്നാൽ അതിനു വിരുദ്ധമായി  ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യംതന്നെ ജനങ്ങളെ ഭയപ്പെടുത്തും വിധം പ്രവർത്തിച്ചാൽ അതിനെയും ഭരണകൂടഭീകരത എന്നുതന്നെയാണ് പറയേണ്ടത്.  നമ്മുടെ രാജ്യത്ത് ഇപ്പോൾ അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഭരണകൂടമില്ലാത്ത ഒരു
അരാജകസംവിധാനമായിരുന്നെങ്കിൽപോലും ഇത്രയും ജീവിത പ്രയാസങ്ങൾ ഉണ്ടാകുമായിരുന്നില്ലെന്ന് ജനം കരുതിപ്പോകുന്ന സാഹചര്യങ്ങളാണ് ഇന്ന് നമ്മുടെ രാജ്യത്തുള്ളത്. 

പ്രകൃത്യാലോ, സമ്പദ്‌വ്യവസ്ഥയുടെയും കമ്പോള ശക്തികളുടെയും  മറ്റും പ്രവർത്തനഫലമായോ, ബാഹ്യശക്തികളുടെ ഇടപെടലുകൾകൊണ്ടോ, മറ്റേതെങ്കിലും വിധത്തിലോ  ഒരു രാഷ്ട്രത്തിലെ ജനങ്ങൾക്ക് പ്രയാസങ്ങൾ ഉണ്ടായാൽ തങ്ങളുടെ രക്ഷയ്ക്ക് കാവലായി ഒരു ഭരണകൂടമുണ്ടെന്ന ബോധ്യമാണ് ഏതൊരു രാഷ്ട്രത്തിലെയും ജനങ്ങൾക്ക് സുരക്ഷിതത്വബോധം നൽകുന്നത്. എന്നാൽ ഇവിടെ ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യംതന്നെ ജനങ്ങളെ ഭയവിഹ്വലരാക്കുകയാണ്.
ഇവിടെ അഴിമതി കൊടികുത്തി വാഴുന്നത് ഇവിടെ ഒരു ഭരണകൂടസംവിധാനം ഉള്ളതുകൊണ്ടാണ്. കാരണം ഭരണകൂടം തന്നെയാണ് ഇവിടെ ഭീകരമായ അഴിമതി നടത്തുന്നത്. മുകൾതട്ടുമുതൽ താഴേതട്ടുവരെയും അഴിമതിയ്ക്കുള്ള സാഹചര്യങ്ങൾ സൃഷ്ടിക്കുന്നതും ഭരണകൂടം തന്നെയാണ്. ഇവിടെ ജനജീവിതം ദുസഹമാക്കും വിധം വിലവിർദ്ധനവുണ്ടാകുന്നത് ഇവിടെ ഒരു ഭരണകൂടസംവിധാനമുള്ളതുകൊണ്ടാണ്. കാരണം ഇവിടെ അടിയ്ക്കടി വിലവർദ്ധനവുണ്ടാക്കുന്നത് ജനവിരുദ്ധമായ  ഭരണകൂടനയങ്ങൾ കാരണമാണ്. വിലവർദ്ധന രൂക്ഷമാകുമ്പോൾ കമ്പോളത്തിൽ ഇടപെട്ട് അത് നിയന്ത്രിക്കേണ്ട ഭരണകൂടംതന്നെ വിലവർദ്ധവ രൂക്ഷമാക്കുവാൻ വേണ്ടി ബോധപൂർവ്വം കമ്പോള ശക്തികളെ സഹായിക്കുകയാണ്. പരമാവധി സമത്വത്തിലേയ്ക്ക് രാഷ്ട്രത്തെ നയിക്കേണ്ട ഭരണകൂടം ഇവിടെ സ്വയം അസമത്വത്തിന്റെ തത്വശാസ്ത്രമായ മുതലാളിത്തത്തെ ശക്തിപ്പെടുത്തുവാൻ ബോധപൂർവ്വം പശ്രമിക്കുകയാണ്. തങ്ങളുടെ ജീവിതം ദുരിതപിപൂർണ്ണമാക്കുമ്പോൾ അതിനെതിരെ പ്രതിഷേധിക്കുന്ന ജനങ്ങളെ ഭരണകൂടം  തികഞ്ഞ  ധാഷ്ഠ്യത്തോടെ പെരുമാറുകയാണ്.  ജനകീയ സമരങ്ങളെ നിയമ- നീതിന്യായ സംവിധാനങ്ങളെ ദുരുപയോഗിച്ച് അടിച്ചമർത്തുകയാണ്.  സരരങ്ങളും പണിമുടക്കുകളും മറ്റ് പ്രതിഷേധ മാർഗ്ഗങ്ങളുമെല്ലാം വികസന വിരുദ്ധ പ്രവർത്തനങ്ങളാണെന്ന ധാരണ ബോധപൂർവ്വം സമൂഹത്തിൽ പ്രചരിപ്പിക്കുകയാണ്. ജനാധിപത്യത്തെ കളങ്കമില്ലാതെ പരിപാലിച്ച് ശക്തിപ്പെടുത്തേണ്ട ഭരണകൂടം തന്നെ ജനാധിപത്യത്തെ ദുർബലപ്പെടുത്തുകയാണ്. 

ജനാധിപത്യം എന്നാൽ ഇന്ന് പണാധിപത്യമായി മാറിയിരിക്കുന്നു. പണമില്ലാത്തവർക്കുകൂടി ജീവിക്കുവാനാവശ്യമുള്ള സാമൂഹ്യാവസ്ഥകൾ സൃഷ്ടിച്ചുകൊടുക്കേണ്ട ഭരണകൂടംതന്നെ കാശുള്ളവർ മാത്രം ജീവിച്ചാൽ മതിയെന്ന് ഉറക്കെ വിളിച്ചു പറയുകയാണ്. ഇവിടെ  ഭരണകൂടം മുതലാളിത്തത്തിന്റെ ദാസ്യവേല ചെയ്യുകയാണ്. മുതലാളിത്തം ഇച്ഛിക്കുന്ന രാഷ്ട്രീയവും സാമൂഹ്യവും സാമ്പത്തികവുമായ ഏതൊരു  സാഹചര്യവും സൃഷ്ടിച്ചുകൊടുക്കുവാൻ പ്രതിജ്ഞാബദ്ധരാണ് തങ്ങളെന്ന് നമ്മുടെ ഭരണകൂടം നിർഭയം വിളിച്ചു പറയുകയാണ്. ഇവിടെ ഒരു ഭരണകൂടത്തിന്റെ സാന്നിദ്ധ്യമാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണമെന്ന് പാവപ്പെട്ടവരും സാധാരണക്കാരുമായ  ജനം ചിന്തിച്ചുപോയാൽ അതിൽ അവരെ കുറ്റം പറയാനാകില്ല. ഒരു ഭരണകൂടംതന്നെയില്ലാതെ കൈയൂക്കുള്ളവൻ കാര്യക്കാരനാകുന്നതും  യാന്ത്രികമായി പ്രവർത്തിക്കുന്നതുമായ ഒരു  അരാജകസമൂഹത്തിൽ പോലും ഭരണകൂട സാന്നിദ്ധ്യമുള്ള ഇപ്പോഴത്തെ അവസ്ഥയിലുള്ളതിനേക്കാൾ നീതി തങ്ങൾക്കു ലഭിക്കുമായിരുന്നു എന്ന് ജനം ചിന്തിച്ചുപോയാൽ അവരെ കുറ്റം പറയാനാകില്ല. കാരണം ജങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണമേകേണ്ടതും ജനങ്ങളുടെ ക്ഷേമൈശ്വര്യങ്ങൾക്കുവേണ്ടി സദാ ജാഗ്രതയോടെ പ്രവർത്തിക്കേണ്ടതുമായ  ഭരകൂടംതന്നെ  ജനങ്ങളുടെ ഏറ്റവും വലിയ ശത്രുവായി നിലകൊള്ളുന്നുവെന്ന ഭയാനകമായ ഒരു സാഹചര്യമാണ് ഇന്ന് നമ്മുടെ രാജ്യത്ത് നില നിൽക്കുന്നത്. പെട്രോൾ, ഡീ‍സൽ, പാചകവാതകം തുടങ്ങി സാധാരണക്കാ‍രന്റെ ജീവിതം ദുസഹമാക്കുന്ന സർക്കാർ നയത്തിൽ പ്രതിഷേധിക്കുന്ന ജനങ്ങളുടെ മുഖത്തുനോക്കി ഇനിയും വിലവർദ്ധനവുണ്ടാകും വേണമെങ്കിൽ നാവടക്കി ജീവിച്ചുകൊള്ളൂ‍ എന്നാണ് നമ്മുടെ ഭരണാധികാരികൾ  ക്രൂരമായ ഭാവത്തോടെ വിളിച്ചുപറയുന്നത്. 

നമ്മുടെ രാജ്യത്ത് ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്നല്ല; ശാസ്ത്ര-സാങ്കേതികരംഗത്തും ഗതാഗത വാർത്താവിനിമയ സൌകര്യങ്ങളുടെ കാര്യത്തിലും പ്രതിരോധത്തിന്റെ കാര്യത്തിലുമൊക്കെ വലിയ പുരോഗതി ഉണ്ടാ‍യിട്ടുണ്ട്. അതൊക്കെ ഉണ്ടാകേണ്ടതുമാണ്. നമ്മുടെ രാജ്യം സ്വാതന്ത്ര്യാനന്തരം ഒരു കാര്യത്തിലും മുന്നേറിയിട്ടില്ലെന്നോ വികസിച്ചിട്ടില്ലെന്നോ കണ്ണുമടച്ച് ആരും പറയില്ല.  എന്നാൽ രാജ്യം വികസിച്ചു എന്നതുകൊണ്ട് ജനജീവിതത്തിനും അതിനൊത്ത പുരോഗതി ഉണ്ടായി എന്നു പറയാനാകില്ല. ഇവിടെ രാജ്യം നേടിയ പുരോഗതിയുടെ ഗുണങ്ങൾ  ഏതാനും പേർക്ക് മാത്രമാണ് അനുഭവിക്കാൻ കഴിയുന്നത്. അതാ‍യത് സമ്പന്ന വർഗ്ഗത്തിനു മാത്രം. സമ്പന്നർ കൂടുതൽ സമ്പന്നരായിക്കൊണ്ടിരിക്കുകയും ദരിദ്രർ കൂടുതൽ ദരിദ്രരായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന പ്രവണതയാണ് നമ്മുടെ രാജ്യത്ത് ഇന്നും തുടർന്നുകൊണ്ടിരിക്കുന്നത്. ദരിദ്രരുടെയും സാധാരണക്കാരുടെയും ജീവിതം നാൾക്കുനാൾ ദുസഹമാ‍യിക്കൊണ്ടിരിക്കുന്നു. ഇതിനുത്തരവാദികൾ മാറിമാറിവന്ന ഭരണകൂടങ്ങൾ മാത്രമാണ്. ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ജനങ്ങൾ അന്നന്നത്തെ അന്നത്തിനു പോലും വല്ലാതെ കഷ്ടപ്പെടുന്നവരും പട്ടിണിക്കാരും തൊഴിലില്ലാത്തവരും കിടപ്പാടമില്ലാത്തവരും നിത്യതൊഴിൽ ഇല്ലാത്തവരും  വളരെ ശോചനീയമായ ചുറ്റുപാടുകളിൽ ജീവിക്കുന്നവരുമാണെന്ന കാര്യം ഗൌരവത്തിലെടുത്തുകൊണ്ടുള്ള ഭരണമല്ല നാളിന്നുവരെ മാറിമാറിവന്ന സർക്കാരുകൾ നടത്തിയിട്ടുള്ളത്. സ്വാതന്ത്ര്യാനന്തരം പത്തറുപത്തഞ്ചുകൊല്ലം ജനാധിപത്യഭരണം നടന്നിട്ടും ഭൂരിപക്ഷജനതയുടെ ജീവിത സാഹചര്യങ്ങളിൽ കാര്യാ‍യ പുരോഗതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടില്ല എന്നതിനെ എന്തുപറഞ്ഞും ന്യായീകരിക്കാനാകില്ല. 

ജനസംഖ്യ ഉയർന്നതാണെങ്കിലും ഭൂവിസ്തൃതിയിലും വിഭവശേഷിയിലും പിന്നോക്കാവസ്ഥയുള്ള ഒരു രാജ്യമല്ല ഇന്ത്യ. പരാശ്രയമില്ലാതെ  സ്വയം പര്യാപ്തമായ ഒരു സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുവാനുള്ള എല്ലാ ചുറ്റുപാടുകളും ഉള്ള ഒരു രാജ്യമാണ് ഇന്ത്യ. കാർഷികമായും വ്യാവസായികമായും ഗണ്യമായ പുരോഗതി കൈവരിക്കുവാനുള്ള സാഹചര്യങ്ങൾ ഇന്ത്യയിലുണ്ട്. ആ സാഹചര്യങ്ങളെ വേണ്ടവിധം ഉപയോഗപ്പെടുത്താൻ കഴിയാത്തത് നാളിതുവരെ ഇവിടെ ഭരണം നടത്തിയിട്ടുള്ളവരുടെ പിടിപ്പുകേടും ആത്മാർത്ഥതയില്ലായ്മയും തന്നെയാണ്. രാജ്യപുരോഗതിക്കുപകരം സ്വന്തം കീശവീർപ്പിക്കുവാനുതകുന്ന പ്രവർത്തനങ്ങളിലുമാണ് ഭരണത്തിലേറുന്നവർ ശദ്ധിച്ചു പോരുന്നത്. ഭരണം ഉപയോഗിച്ചു സ്വന്തം കാര്യം നേടുന്ന കാര്യത്തിൽ നമ്മുടെ നേതാക്കളെ വെല്ലാൻ ലോകത്ത് മറ്റാർക്കും കഴിയില്ലതാനും! എണ്ണിത്തിട്ടപ്പെടുത്താനാകാത്തത്രയും തുകയുടെ അഴിമതികളാണല്ലോ അവർ നടത്തി ലോകത്തെ ഞെട്ടിപ്പിക്കുനത്. 
     
രാഷ്ട്രം എന്നാൽ ഒരു ഭൂമിശാത്രപ്രദേശം മാത്രമല്ല. ഒരു ഭൂപ്രദേശവും അവിടെ കുറെ ജനങ്ങളും അവരെ നയിക്കാൻ ഒരു ഭരണകൂടസംവിധാനവും ഉള്ളപ്പോഴാണ് അത് ഒരു രാഷ്ട്രമകുന്നത്. ഉദഹരണത്തിന് അന്റാർട്ടിക്ക ഒരു രാജ്യമാണ് ഒരു രാഷ്ട്രമല്ല. കാരണം അവിടെ ആൾപ്പാർപ്പും ഗവർണ്മെന്റും ഒന്നുമില്ല. അപ്പോൾ ഒരു രാജ്യത്തിന്റെ പുരോഗതി എന്നു പറഞ്ഞാൽ ജനങ്ങളുടെ പുരോഗതിയാണ്. രാഷ്ട്രം ജനങ്ങൾക്കു വേണ്ടിയുള്ളതാണ്. അല്ലാതെ ജനങ്ങൾ രാഷ്ട്രത്തിനുവേണ്ടിയുള്ളതല്ല. ജനങ്ങൾ രാഷ്ട്രത്തിനുവേണ്ടി എന്നത് ഹിറ്റ്ലറുടെ നയമാണ്. ജനമുണ്ടെങ്കിലേ രാഷ്ട്രമുള്ളൂ. ജനങ്ങളുടെ സൌകര്യത്തിനാണ് രാഷ്ട്രവും രാഷ്ട്രീയവ്യവസ്ഥിതിയും മറ്റും  ഉണ്ടാക്കുന്നത്. ഇവിടെയിപ്പോൾ  രാഷ്ട്രവും ജനങ്ങളും എല്ലാം ഭരണവർഗ്ഗത്തിനുവേണ്ടിയുള്ളതാണെന്ന് തോന്നും നമ്മുടെ ഭരണകൂട നയങ്ങൾ കണ്ടാൽ. അധികാരം നേടുന്നത് സ്വന്തം സ്വാർത്ഥത്തിനുവേണ്ടിയെന്ന് ഓരോ ഭരണാധികരിയും കരുതുന്നതിന്റെ ദുരന്തം ജനങ്ങൾ അക്ഷരാർത്ഥത്തിൽ അനുഭവിക്കുകയാണ്. ഏറ്റവും കൂ‍ടുതൽ അഴിമതി നടത്തുന്നവർ ഏറ്റവുമധികം മഹത്വവൽക്കരിക്കപെടുന്നവരായി മാറുന്നു. നമ്മുടെ ഓരോരോ മന്ത്രിമാർ ഇന്ന് അഴിമതിയിലൂടെ നേടുന്ന തുക രാജ്യം തന്നെ അളന്നുവാങ്ങാവുന്നതിലും വലുതാണ്. സമ്പത്ത് ഏതാനും വ്യക്തികളുടെ പേരിൽ കേന്ദ്രീകരിക്കാതിരിക്കുവാൻ നിയമമുണ്ടാക്കിയിട്ടുള്ള രാജ്യമാണ് നമ്മുടേതെങ്കിലും ഇന്നും ഇന്ത്യ വിലയ്ക്കുവാങ്ങാൻ കഴിവുള്ളത്രയും സമ്പന്നർ നമ്മുടെ രാജ്യത്തുണ്ട്. രാജ്യം സെന്റുവിലയ്ക്ക് അളന്നുവാങ്ങാ‍ൻ കഴിയാത്തതുകൊണ്ട് അവർ ഭരണാധികാരികളെ വിലയ്ക്കു വാങ്ങുന്നു. എന്നിട്ട് അവരുടെ ബിസിനസ് സാമ്രാജ്യങ്ങൾ വിപുലപ്പെടുത്തുന്നു. മുതലാളിത്തം അരക്കിട്ടുറപ്പിക്കുന്നു. ഭരണാധികാരികൾ ജനങ്ങളുടെ തലയിൽ ചവിട്ടി നിന്നുകൊണ്ട് രാജ്യം വിറ്റു  വിറ്റുതുലയ്ക്കുന്നു.  അങ്ങനെ അവരും സമ്പന്നരാകുന്നു. ഇന്ന് ഇവിടുത്തെ നേതാക്കന്മാരിൽ നല്ലൊരു പങ്കും അഴിമതിയിലൂടെയും മറ്റ് അവിഹിത മാർഗ്ഗങ്ങളിലൂടെയും  അതിവേഗം രാജ്യം അളന്നുവാങ്ങാൻ കഴിയുന്നത്ര സമ്പന്നരായിക്കൊണ്ടിരിക്കുന്നു. 
തെരഞ്ഞെടുപ്പിനുമുന്നേ രാഷ്ട്രീയപ്പാർട്ടികളെ മുതലാളിമാർ വിലയ്ക്കുവാങ്ങുന്നു. വ്യവസായികളിൽ നിന്നും മറ്റും  വാങ്ങുന്ന കാശുകൊണ്ട് രാഷ്ട്രീയകക്ഷികൾ വോട്ട്  വിലക്കു വാങ്ങുന്നു.  കാശിനു വാങ്ങിയ വോട്ടിനു പിന്നെ ജനങ്ങളോട് കടപ്പാടില്ലല്ലോ. അധികാരത്തിൽ എത്തുന്നവർ പണമൊഴുക്കി നേടുന്ന വിജയം ജനകീയ അംഗീകാരമായി കരുതുന്നില്ല. അതുകൊണ്ട് അവർ ജനങ്ങളോടുള്ള കടപ്പാടിനെ പറ്റി ചിന്തിക്കുന്നതുമില്ല. വിലപ്പെട്ട സമ്മതിദാനാവകാശം എന്നത് ഇന്ന് പണപരമായിത്തന്നെ പറയാൻ കഴിയും. വോട്ട് പോലും ഇന്ന് പണം നൽകി വാങ്ങാവുന്ന ഒരു ഉപഭോഗ വസ്തുവാണ്. സമ്പന്ന വർഗ്ഗതാല്പര്യം സംരക്ഷികുവാനുതകുന്ന ഭരണം വരുവാൻ രാജ്യത്തിനകത്തുനിന്നും പുറത്തുനിന്നും വൻ കുത്തകകളും മൾട്ടി നാഷണൽ കമ്പനികളും പണം ഒഴുക്കുന്നു. ഈ പണം പലവിധത്തിൽ പ്രയോജനപ്പെടുത്തി ജനങ്ങളെ വിലയ്ക്കുവാങ്ങുന്ന ദല്ലാൾമാരായി  പ്രബല രാഷ്ട്രീയപ്പാർട്ടികളും അവയുടെ നേതാക്കളും മാറുന്നു. മുതലാളിമാർക്കു വേണ്ടി ഭരണം നടത്തുന്ന ഏജന്റുമാരായി ഭരണാധികാരികൾ മാറുന്നു. ജനങ്ങൾക്കു വേണ്ടി ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെടുന്ന ജനങ്ങളുടെ ഭരണമാണ് ജനാധിപത്യമെന്നാണ് ഏബ്രഹാം ലിങ്കൺ ജനാധിപത്യത്തെ നിർവ്വചിച്ചിട്ടുള്ളത്. എന്നാൽ ഇവിടെയിപ്പോൾ ജനാധിപത്യം എന്നുപറഞ്ഞാൽ  മുതലാളിമാർക്കുവേണ്ടി മുതാ‍ളിമാരാൽ സൃഷ്ടിക്കപ്പെടുന്ന മുതലാളിമാരുടെ ഭരണം എന്നായി  മാറിയിരിക്കുന്നു  തെരഞ്ഞെടുപ്പിനു കുത്തകകളും മൾട്ടി നാഷണൽ കമ്പനികളും സംഭാവന ചെയ്ത പണം തിരിച്ചു പിടിക്കാൻ കുത്തകകൾക്കു വേണ്ട സൌകര്യങ്ങൾ  ഭരണം നേടുന്നവർ ചെയ്തുകൊടുക്കുന്നു. അവിടെ രാജ്യത്തിന്റെ ഖജനാവോ, കഷ്ടന്ഷ്ടങ്ങളോ, ജനങ്ങളോ ഒന്നും ഭരണനേതാക്കൾക്ക് ഒരു പ്രശ്നമേയല്ല. 

രാ‍ഷ്ട്രീയം ഒരു വ്യവസായമായാണ് ഇന്ന് നമ്മുടെ രാഷ്ട്രീയക്കാർ കാണുന്നത്. പണ്ടൊക്കെ മുതൽ മുടക്കില്ലാത്ത ഒരു ബിസിനസ്സാണ് രാഷ്ട്രീയമെന്ന് പറയുമായിരുന്നു. എന്നാൽ ഇന്ന് മുതലുള്ളവർ പലരും മുതലിറക്കിത്തന്നെയാണ് രാഷ്ട്രീയത്തിലിറങ്ങുന്നത്. മുടക്കുന്നതിന്റെ എത്രയോ മടങ്ങ് തിരിച്ചുപിടിക്കാമെന്ന ഉറപ്പ് അവർക്കുണ്ട്. ഒരു മന്ത്രിതന്നെ ആകണമെന്നില്ല. ഒരു എം.എൽ.എയോ, എം.പിയോ ഭരണാധികാരികളെ സ്വാധീനിക്കാനാകുന്ന എന്തെങ്കിലുമൊരു സ്ഥാനമോ മതി ഇന്ന് പണമുണ്ടാക്കാൻ. അങ്ങനെ പണം മുടക്കിയും മുടക്കാതെയും രാഷ്ട്രീയത്തിൽ ലാഭക്കച്ചവടത്തിനിറങ്ങുന്നവർ ആർജ്ജിക്കുന്ന അധികാരം ഉപയോഗിച്ച് അവർ രാജ്യത്തെയും ജനങ്ങളെയും രക്ഷിക്കുമെന്ന് വിശ്വസിക്കുന്ന സാമാന്യജനമാണ് വിഡ്ഢികൾ. നിത്യോപയോഗസാധനങ്ങളുടെ വിലകൂടിയാലോ രാജ്യത്ത് ജനങ്ങൾ പട്ടിണിയിലും ദുരിതത്തിലും ആയാലോ അവർക്കെന്ത്? ഇവിടെ പെട്രൊളിന്റെ വിലകൂട്ടിയാൽ സകലമാന സാധനങ്ങളുടെയും വിലകൂടുമെന്ന് അറിയാഞ്ഞിട്ടല്ലല്ലോ അതിന്റെ വർദ്ധിപ്പിക്കുന്നത്. പെട്രോൽ വിലകൂട്ടാനും കുറയ്ക്കാനുമുള്ള അധികാരംതന്നെ ഇപ്പോൾ എണ്ണക്കമ്പനികൾക്കാണ്. ഇനി ഡീസലിന്റെ വിലനിശ്ചയിക്കുവാനുള്ള അവകാശവും എണ്ണകമ്പനികൾക്ക് നൽകാ‍ൻ പോകുകയാണത്രെ. കമ്പോളത്തിലുള്ള ഇടപെടലിൽ നിന്ന് ഘട്ടം ഘട്ടമായി സർക്കാർ പിൻ‌വാങ്ങുകയെന്നാൽ യാന്ത്രികമുതലാളിത്തത്തിനു രാജ്യം സമ്പൂർണ്ണമായും വിട്ടുകൊടുക്കുക എന്നാണർത്ഥം. സ്വകാര്യവൽക്കരണനയം വഴി പൊതുമേഖല എന്നൊന്ന് ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. ആഗോളവൽക്കരണം, സ്വകര്യവൽക്കരണം, ഉദാരവൽക്കരണം ഇവയൊക്കെ ഭാവിയിൽ ഉണ്ടാക്കാൻ പോകുന്ന വിപത്തുകളെക്കുറിച്ച് വിവരമുള്ളവർ മുമ്പേ ചൂണ്ടിക്കാണിച്ചപ്പോൾ അവരെ കളിയാക്കുകയും മനുഷ്യനു പറഞ്ഞാൽ മനസിലാകുന്ന കാര്യങ്ങളെക്കുറിച്ചു സംസാരിക്കൂ എന്നു പറയുകയും ചെയ്തവരുണ്ട്.  അവർക്കുകൂടിയും  ഇപ്പോൾ അതിന്റെ പ്രത്യാഘാതങ്ങൾ മനസിലായിത്തുടങ്ങി. ക്രമേണ ഉണ്ടാകുമെന്നു പറഞ്ഞ വിപത്തുകൾ പ്രതീക്ഷിച്ചതിലും പ്രവചിച്ചതിലും നേരത്തേ സംഭവിച്ചു എന്നതാണ് യാഥാർത്ഥ്യം.
 
ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ പുതിയ രാഷ്ട്രം കെട്ടിപ്പടുക്കുന്നതിനു ലോകത്ത് രണ്ട് മാതൃകകൾ ഉണ്ടായിരുന്നു. ഒന്ന് സോഷ്യലിസത്തിന്റെയും മറ്റൊന്ന് മുതലാളിത്തത്തിന്റെയും. സോഷ്യലിസം ഒരു  ലക്ഷ്യമായിത്തന്നെ  നമ്മുടെ ഭരണഘടനയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സ്വാതന്ത്ര്യം ലഭിച്ചവേളയിൽ  അന്ന്  സോഷ്യലിസത്തിന്റെയും മുതലാളിത്തത്തിന്റെയും നല്ല അംശങ്ങൾ ഉൾപ്പെടുത്തി രണ്ടിന്റെയും ദോഷവശങ്ങൾ ഉണ്ടാകാത്തവിധം ഒരു മിശ്രസമ്പദ്വ്യവസ്ഥയാണ് അന്നത്തെ നേതാക്കൾ മുന്നോട്ടു വച്ചത്. ആത്യന്തികമായി സോഷ്യലിസം സ്ഥാപിക്കാനുതകും വിധമുള്ള ഒരു ക്രമീകരണം  എന്ന നിലയ്ക്കാണ് മിശ്രസമ്പദ് വ്യവസ്ഥ അന്ന് വിഭാവന ചെയ്തത്. ഇന്നും സാമ്പത്തികശാസ്ത്രത്തിൽ ഇന്ത്യ ഒരു മിശ്രസമ്പദ് വ്യവസ്ഥയെന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. പക്ഷെ മിശ്രസമ്പദ് വ്യവസ്ഥയിൽ മുതലാളിത്തഘടകങ്ങൾ ഘട്ടംഘട്ടമായി ഇല്ലാതാക്കി സോഷ്യലിസം എന്ന ലക്ഷ്യം കൈവരിക്കുവാൻ പരിശ്രമിക്കേണ്ട ഭരണാധികാരികൾ തനിമുതലാളിത്തത്തിന്റെ പാതയിലേയ്ക്കാണ് ഇന്ത്യയെ നയിച്ചത്. കാലക്രമേണ സോഷ്യലിസം എന്ന ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നതിനു പകരം പൊതുമേഖലയെ ആകെ തകർത്ത് ഒരു മുതലാളിത്ത സമൂഹം സൃഷ്ടിച്ചെടുക്കുന്നതിനുള്ള വ്യഗ്രതയായിരുന്നു ഇവിടെ ഭരണത്തിലേറുന്നവർക്ക്. ആഗോളവൽക്കരണം, ഉദാരവൽക്കരണം, സ്വകാര്യവൽക്കരണം എന്നീ നയങ്ങൾ പ്രഖ്യാപിക്കപ്പെട്ടതോടെ ഇന്ത്യ സോഷ്യലിസം എന്ന ലക്ഷ്യത്തിൽ നിന്ന് ഏറെ അകലുകയും തനിമുതലാളിത്തത്തോട് അതിവേഗം അടുക്കുകയും ചെയ്തു. ഇന്ന് നമ്മുടെ ഭരണാധികാരിവർഗ്ഗം സോഷ്യലിസം എന്ന പദം ഒരു അലങ്കാരത്തിനുവേണ്ടി പോലും ഉച്ചരിക്കാതായിരിക്കുന്നു. എന്നുതന്നെയല്ല സമ്പൂർണ്ണ മുതലാളിത്ത സമ്പദ് വ്യവസ്ഥ സൃഷ്ടിക്കുവാൻ പ്രതിജ്ഞാബദ്ധമാണ്‌ തങ്ങളെന്ന് ഭരണനേതൃത്വം സദാ പ്രഖ്യാപിച്ചുകൊണ്ടിരിക്കുന്നു. ചേരിചേരാ പ്രസ്ഥാനത്തിന്റെ സംഘാടനത്തിനു നേതൃത്വം വഹിച്ച നമ്മുടെ രാജ്യം ഇന്ന് ലോക രാഷ്ട്രങ്ങൾക്കിടയിൽ ഒരു അമേരിക്കൻചേരിരാഷ്ട്രം എന്ന നിലയിൽ അറിയപ്പെടുന്ന സ്ഥിതിയിൽ എത്തിയിരിക്കുന്നു. ലോകമാകെ സാമ്രാജ്യത്വത്തിനെതിരെ ജനരോഷമുയർന്നുവരുമ്പോൾ സാമ്രാജ്യത്വ താല്പര്യങ്ങൾക്ക്  നമ്മുടെ രാജ്യത്തെ  അടിയറവയ്ക്കുന്ന നയങ്ങളാണ് നമ്മുടെ ഭരണകൂടം സ്വീകരിക്കുന്നത്. 

ലാഭേച്ഛയിൽ അധിഷ്ഠിതമായ ഒരു മുതലാളിത്ത സമ്പദ് വ്യവസ്ഥിതി ഒരു രാജ്യത്തെ ഭരണകൂടത്തിന്റെ ലക്ഷ്യമാകുമ്പോൾ വില വർദ്ധനയെക്കുറിച്ചോ പാവപ്പെട്ടവരുടെയും  സാധാരണക്കാരുടെയും  ജീവിത പ്രയാസങ്ങളെക്കുറിച്ചോ പറഞ്ഞിട്ട് ഒരു കാര്യവുമില്ല. കഴിവുള്ളവർ അതിജീവിക്കും എന്നതാണ് മുതലാളിത്തത്തിന്റെ ധാർഷ്ഠ്യാദർശം. അതുകൊണ്ട് പാവപ്പെട്ടവരും സാധാരണക്കാരും കഴിവില്ലാത്തവരാണെങ്കിൽ സ്വയം കെട്ടടങ്ങുകയേ നിവൃത്തിയുള്ളൂ. ഇനി പ്രതിഷേധിക്കാമെന്നാണെങ്കിൽ അതിനുള്ള അവകാശങ്ങളൊക്കെ നീതി പീഠത്തിന്റെ കൂടി സഹായത്തോടെ ഇല്ലാതാക്കിക്കൊണ്ടിരിക്കുകയാണ്. പാതയൊര പൊതുയോഗ നിരോധനം, സമാധാനപരമായി പോലും സമരം ചെയ്യുന്നവരുടെ പേരിൽ  കേസെടുക്കൽ, മാധ്യമസ്വാതന്ത്ര്യത്തിനുനേർക്കുള്ള ഭരണകൂട ഇടപെടലുകൾ, സോഷ്യൽ നെറ്റ് വർക്കുകൾക്കുമേലുള്ള വിലക്കുകൾ എന്നൊക്കെ കേൾക്കുമ്പോൾ  അരാഷ്ട്രീയവൽക്കരിക്കപ്പെട്ട മനസുകൾക്ക് അതെല്ലാം  നല്ല കാര്യങ്ങളായി തോന്നും. എന്നാൽ ജനങ്ങളെ അടിച്ചമർത്തി ഭരിക്കാനുളള ഭരണകൂടത്തിന്റെയും തങ്ങളുടെ അജണ്ടകൾ നടപ്പിലാക്കുവാനുള്ള സാമ്രാജ്യത്വത്തിന്റെയും  കുടിലതന്ത്രങ്ങളുടെ ഫലമായാണ് സമൂഹം അരാഷ്ട്രീയവൽക്കരിക്കപ്പെടുന്നത്. അരാഷ്ട്രീയവൽക്കരിക്കപ്പെടുന്ന സമൂഹത്തിൽ സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകില്ല. അറിഞ്ഞോ അറിയാതെയോ നമ്മുടെ ബഹുമാനപ്പെട്ട നീതിപീഠങ്ങളുടെ ഭാഗത്തുനിന്നും  ജനാധിപത്യാവകാശങ്ങളെ ഇല്ലാതാക്കുന ഇടപെടലുകൾ ഉണ്ടാകുന്നത് ദൌർഭാഗ്യകരമാണ്. ഭരണകൂടവും പോലീസും, നീതിപീഠവും അപ്പാടെ ജനവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായാൽ സംഭവിക്കുന്നത് ഭരണകൂടഭീകരതയായിരിക്കും. അതാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുനത്. ഇങ്ങനെ പോയാൽ  ജനാധിപത്യം എന്നാൽ ഒരു ഭരണകൂടം സ്ഥാപിക്കുനതിനുള്ള  കേവലമായ ഒരു ഉപാധി എന്നതിനപ്പുറം ഒന്നുമല്ലാതാകുന്ന സ്ഥിതിയുണ്ടാകും. തെരഞ്ഞെടുപ്പുകൾ  ഭരണകൂട ഭീകരതയ്ക്കുള്ള ഒരു ലൈസൻസ് ആയി മാറും. ഇപ്പോഴത്തെ നിലവച്ചു നോക്കിയാൽ ഇവിടെ  ജനാധിപത്യമാർഗ്ഗത്തിലൂടെ സ്വേച്ഛാധിപത്യഭരണം സ്ഥാപിക്കപ്പെടുന്ന വിരോധാഭാസമാണ് ഭാവിയിലും  നമുക്ക് പ്രതീക്ഷിക്കാവുന്നത്!

ഈ ലേഖനം കൈരളിനെറ്റ് മാസികയിൽ വന്നത്. എഴുതിയത്:  ഇ.എ.സജിം തട്ടത്തുമല (വിശ്വമാനവികം ബ്ലോഗ്)

പി.ഗോവിന്ദപ്പിള്ളയ്ക്ക് ആദരാഞ്‌ജലികൾ

പി.ഗോവിന്ദപ്പിള്ളയ്ക്ക് ആദരാഞ്‌ജലികൾ

മാർക്സിസ്റ്റ് സൈദ്ധാന്തികൻ പി.ഗോവിന്ദപ്പിള്ള (പി.ജി) അന്തരിച്ചു. മാർക്സിസ്റ്റ് സൈദ്ധാന്തിക രംഗത്ത്  ഇ.എം.എസിന് തൊട്ടടുത്ത സ്ഥാനമാണ് അദ്ദേഹത്തിനു കല്പിക്കാവുന്നത്. സഞ്ചരിക്കുന്ന വിജ്ഞാന ഭണ്ഡാരമായിരുന്നു പി.ജി. അറിവിന്റെ  ഭാരം സദാ തലയിലേറ്റി നടന്നിരുന്ന അദ്ദേഹം പക്ഷെ യാതൊരു തലക്കനമോ ബുദ്ധിജീവി ജാഡകളോ ഒരിക്കലും  ഒരിക്കലും പ്രകടിപ്പിച്ചിരുന്നില്ല. നിഷ്കളങ്കമായ ചിരിയും സ്നേഹമയമായ  പെരുമാറ്റവും അദ്ദേഹത്തിന്റെ പ്രത്യേകതയായിരുന്നു. സാംസ്കാരിക കേരളത്തിനാകെയും സി.പി.ഐ.എമ്മിനും ഇടതുപക്ഷപ്രസ്ഥാനങ്ങൾക്കും പ്രത്യേകിച്ചും ഒരു വലിയ നഷ്ടമാണ് അദ്ദേഹത്തിന്റെ വിയോഗം.  തന്റെ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും രാഷ്ട്രീയ പ്രവർത്തനത്തിലൂടെയും  വിശ്വമാനവികതയുടെ മഹത്തായ  സന്ദേശമാണ് പ്രചരിപ്പിച്ചിരുന്നത്. അദ്ദേഹം കേവലം ഒരു ചാരുകസേരബുദ്ധിജീവി മാത്രമായി ഒത്തുങ്ങാൻ ഇഷ്ടപ്പെട്ടിരുന്നില്ല. സംസ്ഥാന നിയമസഭാംഗമായും സി.പി.ഐ.എമ്മിന്റെ സംസ്ഥാന കമ്മിറ്റി അംഗമായും കേരള ഫിലിം ഡെവലപ്മെന്റ് കോർപ്പറേഷൻ ചെയർമാനുമൊക്കെയായി അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. വായന ഒരു ലഹരിയായി കൊണ്ടു നടന്ന പി.ജി അതിലൂടെ താൻ നേടുന്ന അറിവുകൾ എഴുത്തിലൂടെയും പ്രഭാഷണങ്ങളിലൂടെയും ജനസമക്ഷം പങ്കുവച്ചുകൊണ്ടിരുന്നു. നിരവധി അമൂല്യമായ ഗ്രന്ഥങ്ങൾ അദ്ദേഹം രചിച്ചു. ബുദ്ധിജിവികളുടെയും രാഷ്ട്രീയ നേതാക്കളുടെയും സാധാരണക്കാരുടെയും   റഫറൻസ് ഗ്രന്ഥങ്ങളാണ് പി.ജിയുടെ പുസ്തകങ്ങൾ. അദ്ദേഹത്തിന്റെ ഓരോ ലേഖനങ്ങളും പ്രഭാഷണങ്ങളും ക്ലാസ്സുകളും മാത്രമല്ല അദ്ദേഹത്തിന്റെ കൂടെ ചെലവഴിക്കുന്ന ഏതു സന്ദർഭവും     ഓരോ “സർവ്വകലാശാലകൾ“  തന്നെയായിരുന്നു. എഴുത്തിൽ പുസ്തകങ്ങളുടെ എണ്ണപ്പെരുപ്പം  അദ്ദേഹം സൃഷ്ടിച്ചിരുന്നില്ല. എന്നാൽ അദ്ദേഹം  എഴുതിയ പുസ്തകങ്ങൾ ഓരോന്നും എക്കാലത്തും  വിലമതിക്കാനാകാത്ത ബൌദ്ധിക സ്വത്തുക്കളായിരിക്കും. പി.ജിയ്ക്ക് പകരം പി.ജി മാത്രം. സഖാവ് പി.ജിയുടെ അഭാവം നമ്മുടെ സാംസ്കാരിക ലോകത്തിന്  വലിയൊരു നഷ്ടം തന്നെയായിരിക്കും. സാംസ്കാരിക കേരളത്തിന്റെ അഭിമാനമായ മാർക്സിസ്റ്റ് ആചാര്യന്, ആ മഹാ പണ്ഡിതന്, ആ സാംസ്കാരിക പ്രതിഭയ്ക്ക് എന്റെയും   ആദരാഞ്‌ജലികൾ
ദേശാഭിമാനി വാർത്ത ചുവടെ


പി.ഗോവിന്ദപ്പിള്ള അന്തരിച്ചു
Posted on: 22-Nov-2012 11:23 PM
തിരു: മാര്‍ക്സിസ്റ്റ് സൈദ്ധാന്തികനും ദേശാഭിമാനിയുടെ മുന്‍ മുഖ്യപത്രാധിപരുമായിരുന്ന പി ഗോവിന്ദപിള്ള (86) അന്തരിച്ചു. ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി ജി വ്യാഴാഴ്ച രാത്രി പതിനൊന്നോടെ തിരുവന്തപുരം കിംസ് ആശുപത്രിയിലാണ് അന്തരിച്ചത്. നവംബര്‍ 14 നാണു ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി (മാധ്യമപ്രവര്‍ത്തക). മരുമക്കള്‍: എ ജയശ്രീ (സൈന്റിസ്റ്റ്, എല്‍പിഎസ്സി, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി ശിവന്‍കുട്ടി എംഎല്‍എ.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25നാണ് പി ജി ജനിച്ചത്. അഛന്‍ എം എന്‍ പരമേശ്വരന്‍പിള്ള. അമ്മ: കെ പാറുക്കുട്ടി. ഉയര്‍ന്ന മാര്‍ക്കോടെ ഇന്റര്‍മീഡിയറ്റ് പാസായ അദ്ദേഹം യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. ഇക്കണോമിക്സില്‍ ബിരുദം നേടി. 1946ല്‍ കമ്യൂണിസ്റ്റ് പാര്‍ടിയില്‍ അംഗമായി. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25ാം വയസില്‍ പെരുമ്പാവൂരില്‍നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 57ലും 67ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1965ല്‍ തടവില്‍ കഴിയുമ്പോള്‍ മത്സരിച്ചു ജയിച്ചെങ്കിലും നിയമസഭാ ചേര്‍ന്നില്ല. 1998ല്‍ മുകുന്ദപുരം ലോകസഭാ മണ്ഡലത്തില്‍ മത്സരിച്ചു.

പാര്‍ടി പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്ന പിജി 1964 മുതല്‍ 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു. പ്രസ് അക്കാദമി ചെയര്‍മാന്‍, ജേര്‍ണല്‍ ഓഫ് ആര്‍ട് ആന്റ് ഐഡിയാസ് ത്രൈമാസികയുടെ പത്രാധിപസമിതി അംഗം. സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍, സി ഡിറ്റിന്റെ സ്ഥാപക ഡയറക്ടര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള കാലിക്കറ്റ് സര്‍വകലാശാലകളുടെ ഭരണ സമിതിയിലും ബോര്‍ഡ് ഓഫ് സ്റ്റഡീസിലും ഫാക്കല്‍റ്റികളിലും അംഗമായിരുന്നു.

പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളാണ്. വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പ്രധാന കൃതികള്‍. നിരവധി കൃതികള്‍ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയ അദ്ദേഹം ഇ എം എസ് സമ്പൂര്‍ണ കൃതികളുടെ എഡിറ്റാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

മലയാള മനോരമ വാർത്ത ചുവടെ

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

തിരുവനന്തപുരം. പ്രമുഖ മാര്‍ക്സിസ്റ്റ് സൈദ്ധാന്തികന്‍ പി.ഗോവിന്ദപ്പിള്ള(86) അന്തരിച്ചു. തിരുവനന്തപുരം കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ച് ദിവസങ്ങളായി വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു.

പെരുമ്പാവൂര്‍ പുല്ലുവഴിയില്‍ 1926 മാര്‍ച്ച് 25നു ജനിച്ച പി.ഗോവിന്ദപ്പിള്ള  ആലുവ യുസി കോളജില്‍ പഠിക്കുമ്പോള്‍ പി. കൃഷ്ണപിള്ളയുടെ സ്വാധീനവലയത്തില്‍പ്പെട്ടു കമ്യൂണിസ്റ്റുകാരനായി. വിദ്യാഭ്യാസകാലത്തു ക്വിറ്റ് ഇന്ത്യ സമരവുമായി ബന്ധപ്പെട്ടു നാലുതവണ ജയില്‍വാസം അനുഭവിച്ചു. ജയില്‍വാസക്കാലം ഹിന്ദി, തമിഴ്, കന്നട ഭാഷകള്‍ പഠിക്കാന്‍ വിനിയോഗിച്ചു. എതല്‍ ലിലിയന്‍ വോയ്നിച്ചിന്റെ 'കാട്ടുകടന്നല്‍ പരിഭാഷപ്പെടുത്തിയതു ജയില്‍വാസത്തിനിടയ്ക്കാണ്. 1951ല്‍ ഇരുപത്താറാം വയസില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ഥിയായി തിരുകൊച്ചി നിയമസഭയിലേക്കു ജയിച്ചു. 1953 മുതല്‍ സിപിഐ സംസ്ഥാന കമ്മിറ്റി അംഗം. പാര്‍ട്ടിയിലെ പിളര്‍പ്പിനുശേഷം സിപിഎം സംസ്ഥാന കമ്മിറ്റിയില്‍.

സംസ്ഥാന രൂപീകരണത്തിനുശേഷം 1957ല്‍ നടന്ന ആദ്യതിരഞ്ഞെടുപ്പില്‍ത്തന്നെ പെരുമ്പാവൂരില്‍നിന്ന് നിയമസഭയിലേക്കു വിജയിച്ചു. 1960ല്‍ മല്‍സരിച്ചു തോറ്റു. 1964ലും 67ലും പെരുമ്പാവൂരിനെ നിയമസഭയില്‍ പ്രതിനിധീകരിച്ചു.

ന്യൂ ഏജ് പത്രാധിപസമിതി അംഗം, ദേശാഭിമാനി മുഖ്യപത്രാധിപര്‍, കേരള ചലച്ചിത്ര വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

'മാര്‍ക്സിസ്റ്റ് സൌന്ദര്യശാസ്ത്രം; ഉദ്ഭവവും വളര്‍ച്ചയും എന്ന പഠനഗ്രന്ഥത്തിന് 1988ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചു. ഇ എം എസിന്റെ സമ്പൂര്‍ണ കൃതികളുടെ നൂറു വാല്യങ്ങളുള്ള സമാഹാരം പ്രസിദ്ധപ്പെടുത്തിയതിന്റെ ജനറല്‍ എഡിറ്ററായി പ്രവര്‍ത്തിച്ചു.

എം. എന്‍. ഗോവിന്ദന്‍നായരുടെ അനന്തരവളും റിട്ട. ഫിലോസഫി പ്രഫസറുമായ രാജമ്മയാണു ഭാര്യ. മക്കളായ എം.ജി. രാധാകൃഷ്ണനും പാര്‍വതിയും പത്രപ്രവര്‍ത്തനരംഗത്തു സജീവം. സിപിഎം. നേതാവും തിരുവനന്തപുരം മുന്‍ മേയറുമായ വി. ശിവന്‍കുട്ടി മരുമകന്‍.

വിവിധ വിഷയങ്ങളിലായി ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ച ഇദ്ദേഹം മികച്ച വായനക്കാരനും വിവിധ വിഷയങ്ങളില്‍ പണ്ഡിതനുമായിരുന്നു. 30,000 പുസ്തകങ്ങളുള്ള സ്വകാര്യ ലൈബ്രറി സ്വന്തമായിരുന്നു. കൈരളി ടെലിവിഷനില്‍ അവതരിപ്പിച്ച 'വിദേശം പരിപാടി വിജ്ഞാനത്തിലും വീക്ഷണത്തിലുമുള്ള പുതുമകൊണ്ട് വലിയ ശ്രദ്ധ പിടിച്ചുപറ്റി.
കമ്യൂണിസ്റ്റ് സൈദ്ധാന്തികനും ആശയ പ്രചാരകനുമായിരിക്കുമ്പോഴും പാര്‍ട്ടിനയങ്ങളുമായി പൊരുത്തപ്പെടുത്താന്‍ പി.ഗോവിന്ദപ്പിള്ളയ്ക്കു പലപ്പോഴും കഴിയാതെ വന്നിട്ടുണ്ട്. അതുകൊണ്ടുതന്നെ മൂര്‍ച്ചയുള്ള ആ നാവും തൂലികയും പലതവണ പാര്‍ട്ടി ശാസനയും നടപടിയും ഏറ്റുവാങ്ങി.

സൈലന്റ് വാലി വിവാദത്തില്‍ സിപിഎം നയത്തിനു വിരുദ്ധമായി ശാസ്ത്ര സാഹിത്യ പരിഷത്തിനോടൊപ്പം നിന്നു പദ്ധതിയെ എതിര്‍ത്ത പിജി, പാര്‍ട്ടിയുടെ അപ്രീതിക്കു പാത്രമായെങ്കിലും നിക്ഷ്പക്ഷമതികളുടെ പ്രശംസ നേടി.

അടിയന്തരാവസ്ഥക്കാലത്തു നക്സലൈറ്റ് നേതാവായ കെ. വേണുവിനെ വീട്ടില്‍ ഒളിവില്‍ പാര്‍പ്പിച്ചു എന്ന കുറ്റത്തിനും പാര്‍ട്ടി വിമര്‍ശനം ഏറ്റുവാങ്ങി. അടിയന്തരാവസ്ഥയില്‍ ജയില്‍വാസത്തില്‍നിന്നു രക്ഷപ്പെടാന്‍ പിജി തന്ത്രം മെനഞ്ഞതായും പാര്‍ട്ടി കുറ്റപ്പെടുത്തുകയുണ്ടായി. കര്‍ണാടകയില്‍ നാടന്‍പാട്ടു ഗവേഷണത്തിന് അദ്ദേഹം പോയതിനെപ്പറ്റിയായിരുന്നു ആരോപണം. അതേച്ചൊല്ലിയുണ്ടായ വിവാദത്തില്‍ സംസ്ഥാന കമ്മിറ്റി അംഗത്വം നഷ്ടപ്പെട്ടു.

ചൈനയിലെ ടിയനന്‍മെന്‍ സ്ക്വയറില്‍ സ്വാതന്ത്യ്രദാഹികളായ യുവജനങ്ങളെ ഡെങ് സിയാവോ പിങ്ങിന്റെ സൈന്യം കൂട്ടക്കൊല ചെയ്തപ്പോള്‍ അതിനെതിരെ തൂലിക ചലിപ്പിക്കാന്‍ ഇദ്ദേഹം ധൈര്യംകാട്ടി. അതിനും പാര്‍ട്ടിയുടെ ശാസന നേരിടേണ്ടി വന്നു.
മന്നത്തു പത്മനാഭനെ വര്‍ഗീയവാദിയെന്നു വിശേഷിപ്പിച്ചതും വന്‍ ഒച്ചപ്പാടു സൃഷ്ടിച്ചിരുന്നു. 1999ല്‍  ദേശാഭിമാനിയുടെ ഞായറാഴ്ച പതിപ്പിലായിരുന്നു വിവാദ ലേഖനം വന്നത്. സംസ്ഥാനമെമ്പാടും പ്രതിഷേധമുയര്‍ന്നതിനെ തുടര്‍ന്നു പാര്‍ട്ടിയും ദേശാഭിമാനിയും വിവാദ പരാമര്‍ശം തങ്ങളുടെ അഭിപായമല്ലെന്നു പിജിയെ തള്ളിപ്പറഞ്ഞു. ഭാഷാപോഷിണിയില്‍ വന്ന അഭിമുഖത്തിലെ ഇ എം എസിനെതിരായ പരാമര്‍ശങ്ങളുടെ പേരില്‍ പിജിയെ സംസ്ഥാന കമ്മിറ്റിയില്‍നിന്നു പുറത്താക്കിയിരുന്നു. ഈ പ്രശ്നത്തില്‍ ഇഎംഎസ് സമ്പൂര്‍ണകൃതികളുടെ എഡിറ്റര്‍ സ്ഥാനത്തുനിന്നും നീക്കിയിരുന്നു.

കേരള കൌമുദി വാർത്ത ചുവടെ 

പി.ഗോവിന്ദപ്പിള്ള അന്തരിച്ചു

തിരുവനന്തപുരം: മാർക്‌സിസ്റ്റ് സൈദ്ധാന്തികൻ പി. ഗോവിന്ദപ്പിള്ള(86) അന്തരിച്ചു. കുറച്ചുദിവസമായി വാർദ്ധക്യ സഹജമായ അസുഖം നിമിത്തം ചികിത്‌സയിലായിരുന്നു. ആറുപതിറ്റാണ്ടിലധികം കേരളത്തിന്റെ സാമൂഹ്യ, രാഷ്ട്രീയ, സാഹിത്യ, വൈജ്ഞാനിക മണ്ഡലങ്ങളില്‍ സജീവ സാന്നിധ്യമായിരുന്ന പി.ഗോവിന്ദപ്പിള്ള(പി ജി)​ വ്യാഴാഴ്ച രാത്രി പതിനൊന്നേ കാലോടെ തിരുവന്തപുരം കിംസ് ആശുപത്രിയിലാണ് അന്തരിച്ചത്.

പി.ജിയുടെ ഭൗതിക ശരീരം വെള്ളിയാഴ്ച രാവിലെ 11 മുതൽ 12 മണിവരെ എ.കെ.ജി സെന്രറിലും 12 മണി മുതൽ വി.ജെ.ടി ഹാളിലും പൊതു ദർശനത്തിനുവയ്ക്കും. വൈകിട്ട് നാല് മണിക്ക് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരിക്കും.

എറണാകുളം ജില്ലയിലെ പെരുമ്പാവൂരിനടുത്ത് പുല്ലുവഴി കാപ്പിള്ളി കുടുംബത്തില്‍ 1926 മാര്‍ച്ച് 25നാണ് പി ജി ജനിച്ചത്. അഛന്‍ എം എന്‍ പരമേശ്വരന്‍പിള്ള. അമ്മ: കെ പാറുക്കുട്ടി. യൂണിയന്‍ ക്രിസ്ത്യന്‍ കോളേജ്, ആലുവ യുസി കോളേജ്, മുംബൈ സെന്റ് സേവിയേഴ്സ് കോളേജ് എന്നിവിടങ്ങളിലായി ഉന്നത വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.  1946ല്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായി. 1953ല്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗമായ അദ്ദേഹം സമിതിയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. 25ാം വയസില്‍ പെരുമ്പാവൂരില്‍നിന്ന് തിരുകൊച്ചി നിയമസഭയിലേക്കും 1957ലും 1967ലും കേരള നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു.   പാര്‍ട്ടി പിളര്‍പ്പിനുശേഷം സിപിഐ എമ്മില്‍ ഉറച്ചുനിന്ന പിജി 1964 മുതല്‍ 83 വരെ ദേശാഭിമാനി ദിനപത്രത്തിന്റേയും വാരികയുടേയും മുഖ്യ പത്രാധിപരായിരുന്നു.

വീര ചരിതയായ വിയറ്റ്നാം, ഇസങ്ങള്‍ക്കിപ്പുറം, വിപ്ലവപ്രതിഭ, മാര്‍ക്സും മൂലധനവും, സ്വാതന്ത്ര്യത്തിന്റെ സാര്‍വദേശീയത, സാഹിത്യം അധോഗതിയും പുരോഗതിയും, ചരിത്രശാസ്ത്രം പുതിയ മാനങ്ങള്‍, മഹാഭാരതം മുതല്‍ മാര്‍ക്സിസം വരെ, കേരള നവോത്ഥാനം ഒരു മാര്‍ക്സിസ്റ്റ് വീക്ഷണം, ആഗോളവല്‍ക്കരണം സംസ്കാരം മാധ്യമം, ഇ എം എസും മലയാള സാഹിത്യവും എന്നിവയാണ് പി.ജിയുടെ പ്രധാന കൃതികള്‍.

കേരള സാഹിത്യ അക്കാദമി പുരസ്കാരം, സ്വദേശാഭിമാനി പുരസ്കാരം, ശങ്കരനാരായണന്‍തമ്പി പുരസ്കാരം, പ്രസ് അക്കാദമി അവാര്‍ഡ് അടക്കം നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ ഫിലോസഫി പ്രൊഫസറായിരുന്ന എം ജെ രാജമ്മയാണ് ഭാര്യ. മക്കള്‍: എം ജി രാധാകൃഷ്ണന്‍ (സ്പെഷ്യല്‍ കറസ്പോണ്ടന്റ്, ഇന്ത്യാ ടുഡേ), ആര്‍ പാര്‍വതി ദേവി (മാധ്യമപ്രവര്‍ത്തക). മരുമക്കള്‍: എ ജയശ്രീ (സൈന്റിസ്റ്റ്, എല്‍പിഎസ്സി, ഐഎസ്ആര്‍ഒ, തിരുവനന്തപുരം), വി ശിവന്‍കുട്ടി എംഎല്‍എ.

Sunday 22 January 2012

Progressive E-Writers Forum

Progressive E-Writers Forum

പ്രിയമുള്ളവരേ,

ഇത് പ്രോഗ്രസീവ് ഇ-റൈറ്റേഴ്സ് ഫോറത്തിന്റെ ഔദ്യോഗിക ബ്ലോഗ് ആണ്. പുരോഗമന ചിന്താഗതികാരായ ഇന്റെർനെറ്റ് ആക്ടിവിസ്റ്റുകളുടെയും എഴുത്തുകാരുടെയും കൂട്ടായ്മയാണ് പ്രോഗ്രസ്സീവ് ഇ-റൈറ്റേർസ് ഫോറം. ജാതി-മത-വർണ്ണ-വർഗ്ഗ-ലിംഗ ചിന്തകൾക്കതീതമായി മാനവികതയെ ഒരു ജീവിതാദർശമായി ഉയർത്തിപ്പിടിക്കുന്ന ഏതൊരാൾക്കും ഈ ഫോറത്തിൽ അംഗമാകാം. മുതലാളിത്ത തിന്മകളിൽ നിന്നും സാമ്രാജ്യത്ത മേൽക്കോയ്മകളിൽ നിന്നും ചുഷണങ്ങളിൽ നിന്നും മുക്തമായ ഒരു ലോകസമൂഹത്തിന്റെ സൃഷ്ടിയ്ക്കായുള്ള പരിശ്രമങ്ങളും പോരാട്ടങ്ങളും ഇ-എഴുത്തുകാരുടെയും കടമയായി കരുതുന്നവർക്ക് ഈ കൂട്ടായ്മയിൽ പങ്കു ചേരാം.

മാനവികത ഉയർത്തിപ്പിടിക്കുന്ന പുരോഗമന ഇ-എഴുത്തുകാരുടെ ഈ കൂട്ടായ്മ സ്വാതന്ത്ര്യത്തിനും ജനാധിപത്യത്തിനും പൌരാവകാശങ്ങൾക്കും വേണ്ടി സദാ നിലകൊള്ളുന്നവരായിരിക്കും. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും ഇല്ലാതാക്കുവാനുള്ള ഉദ്യമങ്ങളിലും പുരോഗമന ഇ-എഴുത്തുകാർ ജാഗരൂകരായിരിക്കും . മതേതരത്വം , മതരാഹിത്യം തുടങ്ങിയ നവീന ആശയങ്ങളോടാണ് പുരോഗമന ഇ-എഴുത്തുകാരുടെ കൂറും വിശ്വാസവും. യുദ്ധങ്ങളും കലാപങ്ങളുമില്ലാത്ത മനുഷ്യൻ മനുഷ്യനെ സംഗീതം പോലെ സ്നേഹിക്കുന്ന ഒരു ലോക സമൂഹം പുലരണമെന്ന് ഈ ചിന്താപക്ഷം ആഗ്രഹിക്കുന്നു. ചുരുക്കത്തിൽ വിശ്വമാനവികത എന്ന മഹത്തായ ആശയത്തിലൂന്നിയ ചിന്തയും എഴുത്തും പ്രവൃത്തിയും ജീവിതത്തിന്റെ ഭാഗമായി കാണുന്ന സുമനുസുക്കളുടെയും മനുഷ്യസ്നേഹികളുടെയും കൂട്ടായ്മയാണിത്.

പുരോഗമന ചിന്താഗതിക്കാർക്ക് ആശയങ്ങൾ പങ്കു വയ്ക്കാനും പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും സ്വന്തം രചനകൾ പ്രസിദ്ധീകരിക്കാനും ഈ ബ്ലോഗ് ഉപയോഗിക്കാം. നിങ്ങള്‍ ഇവിടെ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്ന മൌലിക രചനകൾ താഴെ നൽകുന്ന ഇ-മെയിലിലേയ്ക്ക് അയക്കുക. യൂണിക്കോട് ലിപിയിൽ (കഴിവതും അഞ്ജലി ഓൾഡ് ലിപി) ആയിരിക്കണം സൃഷ്ടികൾ എഴുതി അയക്കേണ്ടത്. സ്വന്തം രചനകൾ സംബന്ധിച്ച പൂർണ്ണ ഉത്തരവാദിത്വം അതതിന്റെ രചയിതാക്കൾക്കു മാത്രമായിരിക്കും. സൃഷ്ടികൽ അയക്കുന്നതിനും മറ്റ് വിവരങ്ങൾക്കും താഴെ കാണുന്ന ഇ-മെയിൽ വിലാസം ഉപയോഗിക്കുക. പ്യൂഫുമായി (PEWF- Progressive E- Writers Forum) പ്രവർത്തനങ്ങളുമായി സഹകരിക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ ഇ-മെയിൽ ഐഡികൾ മെയിൽ ചെയ്യണം.

pewfmail@gmail.com